കവിതാമുറി

കവിത കനലുകളാണ്‌... ഹൃദയത്തിന്‍റെ അടുപ്പില്‍ വെന്തുനീറുന്ന ചുടുകനലുകള്‍...പലപ്പോഴും എന്‍റെ കവിതയില്‍ വെന്തുവെളുത്തത് നിന്‍റെ പുഞ്ചിരിയാണ്..!

കഥക്കൂട്

ചിതലരിച്ച ഇന്നലെകളാണ്‌ ഇന്ന് കഥയായി പിറക്കുന്നത്.. വെയില്‍ വറ്റിയ ചില വൈകുന്നേരങ്ങളില്‍ നിന്‍റെ കഥകള്‍ എന്‍റെ കണ്ണിലൂടെ ഒലിച്ചിറങ്ങിയത് നീ മറന്നോ..?

വായനാമുറി

'വായിച്ചാല്‍ വിളയും, വയിച്ചില്ലേല്‍ വളയു'മെന്ന് പാടിപ്പോയി പിതാക്കള്‍.. വിളവിനേക്കാള്‍ വളവ് കൊയ്യുമ്പോഴും താനാരെന്നു പോലും അറിയുന്നില്ല മക്കള്‍..!

പത്തായം

എത്ര അടച്ചുവെച്ചാലും കൂറ കേറും ചില പത്തായങ്ങളില്‍..അകത്ത് ഉപ്പിലിട്ട് സൂക്ഷിച്ച് വെച്ചത് നിന്‍റെ കിനാക്കളാണ്‌.. എന്‍റെ ചിന്തകളും..

കളിമുറ്റം

ഇന്നലെ ച്ചുട്ടുവെച്ച മണ്ണപ്പങ്ങള്‍ ഇന്നും ഉണങ്ങിയിട്ടില്ല മനസ്സില്‍...മണ്ണ് പുരണ്ട ഓലപ്പന്ത്‌ ആരെയോ കാത്തുകിടപ്പുണ്ട് ഓര്‍മകളുടെ ഇറയത്ത്‌..

ക്ലിക്ക് മി

ഞാന്‍ നിങ്ങളിലൊരാള്‍.. കണ്ണെത്താസ്വപ്നങ്ങളെ നടന്നു തീര്‍ക്കാന്‍ കൊതിക്കുന്നൊരു പാവം പഥികന്‍....

Apr 29, 2012

ചെരുപ്പ്‌

















നീണ്ട പാതകളെ
അളന്ന് മുറിക്കുന്നതിനിടയില്‍
ഓട്ട വീണതറിഞ്ഞില്ല,
ചെരുപ്പ്‌.

നെരച്ച വാറുകള്‍
അറ്റു തുടങ്ങിയിട്ടുണ്ട്.
വഴിയിലെ കയറ്റിറക്കങ്ങള്‍
പിറകോട്ടു വലിക്കുന്നത്
പൊട്ടാറായ വാറുകളിലെ
ഞരങ്ങലുകളെ.

എത്ര ഇടവഴികളാണ്
നടന്നു തീര്‍ത്തത്..?
ആയുസ്സറ്റ് വീഴും മുമ്പ്
ഇനിയുമെത്ര വഴിയമ്പലങ്ങള്‍
കയറിയിറങ്ങാനുണ്ട്..?

ആര്‍ക്കൊക്കെയോ വേണ്ടി
തേഞ്ഞു തീരാനൊരു ജന്മം!
ഒടുവില്‍ , ആര്‍ക്കും വേണ്ടാതെ
മരിച്ചു പോവാനും..!

നടന്നു തന്നെ തീര്‍ത്തേക്കാം.
അല്ലെങ്കില്‍ അയലത്തെ പിള്ളേര്‍
നെഞ്ച് കുത്തിക്കീറും.!
പിന്നെയുള്ള ജീവിതം
 ഉരുണ്ട് തീര്‍ക്കേണ്ടി വരും..!!

Mar 2, 2012

പുക















എല്ലും മുള്ളുമില്ലാത്ത നീ
വട്ടംചുറ്റിപ്പറന്നെന്നെ കളിപ്പിച്ചപ്പോള്‍
കൈയ്യോടെ പിടിക്കാന്‍ 
പിന്നാലെ ഓടിനടന്നിട്ടുണ്ട്
കുട്ടിക്കാലത്ത്‌, പലവട്ടം.

മൂന്നാം ക്ലാസ്സിലായിരുന്നു ഞാനന്ന്,
അഞ്ചിലെ കണ്ണന്‍ സുബൈറും പാണ്ടിപ്രസാദും
നിന്നെ വായിലിട്ട് ചവച്ച് 
മൂക്കിലൂടെ വലിച്ചെടുക്കുന്നത് കണ്ട്,
പാടവരമ്പത്ത് നിന്ന്  
കന്നുപൂട്ടുകാരന്‍ മമ്മദ്‌കാന്റെ തീപ്പെട്ടി അടിച്ചുമാറ്റിയതും,
കണക്ക് പുസ്തകത്തിന്‍റെ 
നടുപ്പേജ് ചീന്തി ചുരുട്ടിയതും,
സ്കൂളിന്‍റെ പിന്നാമ്പുറത്തിരുന്ന് 
നിന്നെ ഊതിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ 
താഴെ ചുണ്ട് പൊള്ളിയതും
ഉമ്മയുടെ പുളിവടി മുറിഞ്ഞതും..!

പിന്നെ, മിനിഞ്ഞാന്നാണ്,
അയലത്തെ നബീസാത്ത
കുക്കറില്‍ പൊരിഞ്ഞ അരിയുടെ
വേവ് നോക്കിയ ഗമയില്‍
ഉമ്മച്ചിയെ നീട്ടിവിളിച്ച് 
'ചോറ് ബെന്തോടീ'ന്നൊരു 
ചോദ്യമെറിഞ്ഞു തന്നപ്പോള്‍,
'ഇപ്പണ്ടാറം പൊക'യെന്നു പിരാകിപ്പറഞ്ഞ്
കരിപുരണ്ട കൈ കൊണ്ട് 
അഴിഞ്ഞ മുടിക്കെട്ട് കുത്തിയൊതുക്കിയതും
അടുപ്പിനുള്ളിലെ നനഞ്ഞ ചെകിരി
പുറത്തേക്കെടുത്തെറിഞ്ഞതും
നിറഞ്ഞകണ്ണുകള്‍ മുറുക്കിച്ചിമ്മി
ഓട്ട വീണ ഓടക്കുഴല്‍ ചുണ്ടോട് ചേര്‍ത്ത്
എന്നെ കേള്‍പ്പിക്കാതെ
അടുപ്പിനെ ചീത്ത വിളിച്ചതും
നീ ഇറങ്ങിയോടിയതും..!!

Dec 25, 2011

ഡിസംബര്‍














വെളുത്ത ചുമരിലെ
തുരുമ്പ് തിന്ന ആണിത്തലപ്പില്‍
വേര്‍പ്പടിന്‍റെ അക്കങ്ങള്‍
തൂങ്ങിയാടുന്നുണ്ട്.

തണുത്തുറഞ്ഞ മകരപ്പുലരിയിലും
മഞ്ഞുകണങ്ങളായി പെയ്യുന്നത്
കിതച്ചോടുന്ന നിമിഷങ്ങളുടെ
വിയര്‍പ്പുതുള്ളികള്‍.

കണ്ണ് ചുവന്ന അവധി ദിനങ്ങള്‍ക്ക്
അസ്തമയ സൂര്യന്‍റെ
നിസ്സംഗത.

കലണ്ടറിലെ നരച്ച താളുകള്‍ക്ക്
വയോധികതയുടെ ഞെരങ്ങലുണ്ട്,
കാറ്റ് വീശുമ്പോള്‍.

പെയ്തുതോര്‍ന്നര്‍ന്ന സ്വപ്നങ്ങളില്‍
മുളക്കാത്ത മോഹങ്ങളെ
പഴിച്ച്, വിലപിച്ച്
ഒരു ഡിസംബര്‍ കൂടി നടന്നകലുകയാണ്..

Dec 13, 2011

ഉറി









ഓര്‍മയുണ്ട്,
തറവാട്ടുപുരയിലെ
തെക്കേ വടക്കിനിയില്‍
തെല്ല് പൊട്ടിയ കല്ലടുപ്പിന് മീതെ
ആരും തിരിഞ്ഞു നോക്കാനില്ലാതെ
നീ മരിച്ചുപോയത്‌..!

പറഞ്ഞുകേട്ടിട്ടുണ്ട്,
കരിപുരണ്ട കഴുക്കോലില്‍
കറുത്ത് നരച്ച വറച്ചട്ടിയുടെ
കദനഭാരവും പേറി
കാലങ്ങളോളമായി നീ
തല തൂക്കിക്കിടന്നത്..!


വല്യുമ്മ പറഞ്ഞതാണ്,
അയലത്തെ ആശാരിപ്പെണ്ണിനെ
പാളിയ പ്രേമം തൂക്കിക്കൊന്നപ്പോള്‍
മുറ്റത്തെ മാവിന്‍കൊമ്പില്‍
കറുത്ത് മെലിഞ്ഞ് തൂങ്ങിക്കിടന്നവള്‍
നിന്നെ ഓര്‍മിപ്പിച്ചെന്ന്..!


മറന്നുകാണില്ല നീ,
ഉമ്മച്ചിയില്ലാത്ത തക്കത്തിന്
പതുങ്ങിവന്ന കാടന്‍പൂച്ച
പൊരിച്ച് വെച്ച ഉണക്കമീനിനായി
പലനാള്‍ പലകുറി
നിന്നെ കേറിപ്പിടിച്ചത്..!


സംശയമിതാണ്,
കറുത്ത് തൊലിഞ്ഞ നിന്‍റെ മേനി
ജന്മ സിദ്ധിയോ- അതോ,
പക പുകയുന്ന അടുപ്പ്‌
കല്‍പിച്ച് കറുപ്പിച്ചതോ..?


ഓര്‍മയുടെ ഉറിയില്‍
തൂങ്ങിയാടുന്നുണ്ട് നീ,
ഒരിക്കലും ഉടയാതെ...

Dec 6, 2011

പ്രിയപ്പെട്ട ബാബരീ..
















പ്രിയപ്പെട്ട ബാബരീ..

ഓര്‍മകളില്‍ പെയ്തു തീരാത്ത
വേദനയാണ് നീ..
സിരകളില്‍ അലിഞ്ഞു പോവാത്ത
വികാരവും..

കണ്ണുകളില്‍ കനവ് വറ്റാത്ത
കുളിരായിരുന്നു നീ.
കാതുകളില്‍ ഒലിയടങ്ങാത്ത
മധുര വീചിയും..

ഭാരത മാതാവിന്‍റെ
തറവാടിത്തമായിരുന്നു നീ..
മതേതരത്വത്തിന്റെ മണിഗോപുരവും.
ചരിത്ര സന്ധ്യകളിലെ 
വഴിവിളക്കായിരുന്നു നീ.. 
പാരമ്പര്യ മഹിമയുടെ മായാചിത്രവും.

സ്വതന്ത്ര ഭാരതത്തിന്‍റെ
അഭിമാനസ്തംഭമായിരുന്നു നീ..
ശതകോടി ജനതയുടെ പൈതൃകവും.
ധര്‍മ്മസ്നേഹത്തിന്‍റെ
ദൈവസവിധമായിരുന്നു  നീ..
ധന്യജീവിതങ്ങളുടെ നിശ്വാസതാവളവും.


എന്നിട്ടുമെന്തേ,
നിന്‍ ഓമന താഴികക്കുടങ്ങളെ
അവര്‍  തച്ചുതകര്‍ത്തു..?
നീലവാനിലലഞ്ഞ നിന്‍ ബാന്കൊലിയെ
അവര്‍ അറുത്ത്‌ മാറ്റി..?
സ്നേഹത്തില്‍ ദ്വതിച്ച നിന്‍ ചെരാതുകള്‍
അവര്‍ ഊതിക്കെടുത്തി..?

അറിയില്ലെനിക്ക്,
നിനക്കുമതിനുത്തരം..!


തപിക്കുന്ന മാനസം ഊതിത്തണുപ്പിച്ച്,
പിടക്കുന്ന തന്ത്രികള്‍ മുറുകെ പിടിച്ച്,
ഒഴുകുന്ന നയനങ്ങള്‍ ഇറുക്കിയടച്ച്
നേരുന്നു ഞാന്‍ ബാബരീ..
നിനക്കാത്മ ശാന്തി..

നിന്‍ മരിക്കാത്ത സ്മൃതികള്‍ക്ക്,
ഉണങ്ങാത്ത ഓര്‍മകള്‍ക്ക്,
ഉറങ്ങാത്ത സ്മരണകള്‍ക്ക്
നിത്യശാന്തി...

Nov 25, 2011

തൊട്ടാവാടി















പരിചയപ്പെട്ടിട്ടേയില്ല,
നാം തമ്മില്‍
മുമ്പൊരിക്കലും..

പേര് ചോദിച്ചിട്ടില്ല,
ഫോണ്‍ വിളിച്ചിട്ടില്ല
ഇന്നേ വരെ.

ഒറ്റക്കിരുന്ന് സല്ലപിച്ചിട്ടില്ല.
കൂട്ടത്തിലിരുന്നു
സൊറ പറഞ്ഞിട്ടില്ല.

കണ്ണുപൊത്തിക്കളിച്ചിട്ടില്ല,
അമ്മാനമാടിയിട്ടില്ല,
കൊത്തക്കല്ല് പെറുക്കിയിട്ടില്ല.

ഐസ്ക്രീം വാങ്ങിത്തന്നിട്ടില്ല,
ചോക്ലേറ്റ്‌ തിരിച്ചു തന്നിട്ടില്ല,
ഗ്രീറ്റിംഗ്സയച്ചിട്ടില്ല.

അറിയുക പോലുമില്ല,
നിനക്കെന്നെയും
എനിക്ക് നിന്നെയും..

എന്നിട്ടും,
ഇത് വേണ്ടായിരുന്നു..

വെറുതെ ഒന്ന് തൊട്ടപ്പോഴേക്ക്
ഒന്നുമുരിയാടാതെ
നീ വാടിപ്പോയത്..!!

Twitter Delicious Facebook Digg Stumbleupon Favorites More