കവിതാമുറി

കവിത കനലുകളാണ്‌... ഹൃദയത്തിന്‍റെ അടുപ്പില്‍ വെന്തുനീറുന്ന ചുടുകനലുകള്‍...പലപ്പോഴും എന്‍റെ കവിതയില്‍ വെന്തുവെളുത്തത് നിന്‍റെ പുഞ്ചിരിയാണ്..!

കഥക്കൂട്

ചിതലരിച്ച ഇന്നലെകളാണ്‌ ഇന്ന് കഥയായി പിറക്കുന്നത്.. വെയില്‍ വറ്റിയ ചില വൈകുന്നേരങ്ങളില്‍ നിന്‍റെ കഥകള്‍ എന്‍റെ കണ്ണിലൂടെ ഒലിച്ചിറങ്ങിയത് നീ മറന്നോ..?

വായനാമുറി

'വായിച്ചാല്‍ വിളയും, വയിച്ചില്ലേല്‍ വളയു'മെന്ന് പാടിപ്പോയി പിതാക്കള്‍.. വിളവിനേക്കാള്‍ വളവ് കൊയ്യുമ്പോഴും താനാരെന്നു പോലും അറിയുന്നില്ല മക്കള്‍..!

പത്തായം

എത്ര അടച്ചുവെച്ചാലും കൂറ കേറും ചില പത്തായങ്ങളില്‍..അകത്ത് ഉപ്പിലിട്ട് സൂക്ഷിച്ച് വെച്ചത് നിന്‍റെ കിനാക്കളാണ്‌.. എന്‍റെ ചിന്തകളും..

കളിമുറ്റം

ഇന്നലെ ച്ചുട്ടുവെച്ച മണ്ണപ്പങ്ങള്‍ ഇന്നും ഉണങ്ങിയിട്ടില്ല മനസ്സില്‍...മണ്ണ് പുരണ്ട ഓലപ്പന്ത്‌ ആരെയോ കാത്തുകിടപ്പുണ്ട് ഓര്‍മകളുടെ ഇറയത്ത്‌..

ക്ലിക്ക് മി

ഞാന്‍ നിങ്ങളിലൊരാള്‍.. കണ്ണെത്താസ്വപ്നങ്ങളെ നടന്നു തീര്‍ക്കാന്‍ കൊതിക്കുന്നൊരു പാവം പഥികന്‍....

Dec 25, 2011

ഡിസംബര്‍














വെളുത്ത ചുമരിലെ
തുരുമ്പ് തിന്ന ആണിത്തലപ്പില്‍
വേര്‍പ്പടിന്‍റെ അക്കങ്ങള്‍
തൂങ്ങിയാടുന്നുണ്ട്.

തണുത്തുറഞ്ഞ മകരപ്പുലരിയിലും
മഞ്ഞുകണങ്ങളായി പെയ്യുന്നത്
കിതച്ചോടുന്ന നിമിഷങ്ങളുടെ
വിയര്‍പ്പുതുള്ളികള്‍.

കണ്ണ് ചുവന്ന അവധി ദിനങ്ങള്‍ക്ക്
അസ്തമയ സൂര്യന്‍റെ
നിസ്സംഗത.

കലണ്ടറിലെ നരച്ച താളുകള്‍ക്ക്
വയോധികതയുടെ ഞെരങ്ങലുണ്ട്,
കാറ്റ് വീശുമ്പോള്‍.

പെയ്തുതോര്‍ന്നര്‍ന്ന സ്വപ്നങ്ങളില്‍
മുളക്കാത്ത മോഹങ്ങളെ
പഴിച്ച്, വിലപിച്ച്
ഒരു ഡിസംബര്‍ കൂടി നടന്നകലുകയാണ്..

Dec 13, 2011

ഉറി









ഓര്‍മയുണ്ട്,
തറവാട്ടുപുരയിലെ
തെക്കേ വടക്കിനിയില്‍
തെല്ല് പൊട്ടിയ കല്ലടുപ്പിന് മീതെ
ആരും തിരിഞ്ഞു നോക്കാനില്ലാതെ
നീ മരിച്ചുപോയത്‌..!

പറഞ്ഞുകേട്ടിട്ടുണ്ട്,
കരിപുരണ്ട കഴുക്കോലില്‍
കറുത്ത് നരച്ച വറച്ചട്ടിയുടെ
കദനഭാരവും പേറി
കാലങ്ങളോളമായി നീ
തല തൂക്കിക്കിടന്നത്..!


വല്യുമ്മ പറഞ്ഞതാണ്,
അയലത്തെ ആശാരിപ്പെണ്ണിനെ
പാളിയ പ്രേമം തൂക്കിക്കൊന്നപ്പോള്‍
മുറ്റത്തെ മാവിന്‍കൊമ്പില്‍
കറുത്ത് മെലിഞ്ഞ് തൂങ്ങിക്കിടന്നവള്‍
നിന്നെ ഓര്‍മിപ്പിച്ചെന്ന്..!


മറന്നുകാണില്ല നീ,
ഉമ്മച്ചിയില്ലാത്ത തക്കത്തിന്
പതുങ്ങിവന്ന കാടന്‍പൂച്ച
പൊരിച്ച് വെച്ച ഉണക്കമീനിനായി
പലനാള്‍ പലകുറി
നിന്നെ കേറിപ്പിടിച്ചത്..!


സംശയമിതാണ്,
കറുത്ത് തൊലിഞ്ഞ നിന്‍റെ മേനി
ജന്മ സിദ്ധിയോ- അതോ,
പക പുകയുന്ന അടുപ്പ്‌
കല്‍പിച്ച് കറുപ്പിച്ചതോ..?


ഓര്‍മയുടെ ഉറിയില്‍
തൂങ്ങിയാടുന്നുണ്ട് നീ,
ഒരിക്കലും ഉടയാതെ...

Dec 6, 2011

പ്രിയപ്പെട്ട ബാബരീ..
















പ്രിയപ്പെട്ട ബാബരീ..

ഓര്‍മകളില്‍ പെയ്തു തീരാത്ത
വേദനയാണ് നീ..
സിരകളില്‍ അലിഞ്ഞു പോവാത്ത
വികാരവും..

കണ്ണുകളില്‍ കനവ് വറ്റാത്ത
കുളിരായിരുന്നു നീ.
കാതുകളില്‍ ഒലിയടങ്ങാത്ത
മധുര വീചിയും..

ഭാരത മാതാവിന്‍റെ
തറവാടിത്തമായിരുന്നു നീ..
മതേതരത്വത്തിന്റെ മണിഗോപുരവും.
ചരിത്ര സന്ധ്യകളിലെ 
വഴിവിളക്കായിരുന്നു നീ.. 
പാരമ്പര്യ മഹിമയുടെ മായാചിത്രവും.

സ്വതന്ത്ര ഭാരതത്തിന്‍റെ
അഭിമാനസ്തംഭമായിരുന്നു നീ..
ശതകോടി ജനതയുടെ പൈതൃകവും.
ധര്‍മ്മസ്നേഹത്തിന്‍റെ
ദൈവസവിധമായിരുന്നു  നീ..
ധന്യജീവിതങ്ങളുടെ നിശ്വാസതാവളവും.


എന്നിട്ടുമെന്തേ,
നിന്‍ ഓമന താഴികക്കുടങ്ങളെ
അവര്‍  തച്ചുതകര്‍ത്തു..?
നീലവാനിലലഞ്ഞ നിന്‍ ബാന്കൊലിയെ
അവര്‍ അറുത്ത്‌ മാറ്റി..?
സ്നേഹത്തില്‍ ദ്വതിച്ച നിന്‍ ചെരാതുകള്‍
അവര്‍ ഊതിക്കെടുത്തി..?

അറിയില്ലെനിക്ക്,
നിനക്കുമതിനുത്തരം..!


തപിക്കുന്ന മാനസം ഊതിത്തണുപ്പിച്ച്,
പിടക്കുന്ന തന്ത്രികള്‍ മുറുകെ പിടിച്ച്,
ഒഴുകുന്ന നയനങ്ങള്‍ ഇറുക്കിയടച്ച്
നേരുന്നു ഞാന്‍ ബാബരീ..
നിനക്കാത്മ ശാന്തി..

നിന്‍ മരിക്കാത്ത സ്മൃതികള്‍ക്ക്,
ഉണങ്ങാത്ത ഓര്‍മകള്‍ക്ക്,
ഉറങ്ങാത്ത സ്മരണകള്‍ക്ക്
നിത്യശാന്തി...
Twitter Delicious Facebook Digg Stumbleupon Favorites More