കവിതാമുറി

കവിത കനലുകളാണ്‌... ഹൃദയത്തിന്‍റെ അടുപ്പില്‍ വെന്തുനീറുന്ന ചുടുകനലുകള്‍...പലപ്പോഴും എന്‍റെ കവിതയില്‍ വെന്തുവെളുത്തത് നിന്‍റെ പുഞ്ചിരിയാണ്..!

കഥക്കൂട്

ചിതലരിച്ച ഇന്നലെകളാണ്‌ ഇന്ന് കഥയായി പിറക്കുന്നത്.. വെയില്‍ വറ്റിയ ചില വൈകുന്നേരങ്ങളില്‍ നിന്‍റെ കഥകള്‍ എന്‍റെ കണ്ണിലൂടെ ഒലിച്ചിറങ്ങിയത് നീ മറന്നോ..?

വായനാമുറി

'വായിച്ചാല്‍ വിളയും, വയിച്ചില്ലേല്‍ വളയു'മെന്ന് പാടിപ്പോയി പിതാക്കള്‍.. വിളവിനേക്കാള്‍ വളവ് കൊയ്യുമ്പോഴും താനാരെന്നു പോലും അറിയുന്നില്ല മക്കള്‍..!

പത്തായം

എത്ര അടച്ചുവെച്ചാലും കൂറ കേറും ചില പത്തായങ്ങളില്‍..അകത്ത് ഉപ്പിലിട്ട് സൂക്ഷിച്ച് വെച്ചത് നിന്‍റെ കിനാക്കളാണ്‌.. എന്‍റെ ചിന്തകളും..

കളിമുറ്റം

ഇന്നലെ ച്ചുട്ടുവെച്ച മണ്ണപ്പങ്ങള്‍ ഇന്നും ഉണങ്ങിയിട്ടില്ല മനസ്സില്‍...മണ്ണ് പുരണ്ട ഓലപ്പന്ത്‌ ആരെയോ കാത്തുകിടപ്പുണ്ട് ഓര്‍മകളുടെ ഇറയത്ത്‌..

ക്ലിക്ക് മി

ഞാന്‍ നിങ്ങളിലൊരാള്‍.. കണ്ണെത്താസ്വപ്നങ്ങളെ നടന്നു തീര്‍ക്കാന്‍ കൊതിക്കുന്നൊരു പാവം പഥികന്‍....

Jul 24, 2011

അസ്തമിക്കില്ലൊരിക്കലും ഈ പാതിരാസൂര്യന്‍...

( 2009 ഓഗസ്റ്റ്‌  ഒന്നിന്  നമ്മെ വിട്ടുപിരിഞ്ഞ പാണക്കാട്‌ 
സയ്യിദ്‌  മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ 
മരിക്കാത്ത ഓര്‍മകള്‍ക്ക് മുന്നില്‍ പ്രാര്‍ഥനാ പൂര്‍വം...



















മനസ്സിന്‍റെ മാനത്ത്‌
പൊരിവെയില്‍ കത്തിപ്പടരുന്നു..
ഓര്‍മകളുടെ കിതപ്പില്‍ 
കണ്ണുകള്‍ വിയര്‍ത്തൊലിക്കുന്നു..
അക്ഷരങ്ങളുടെ വിങ്ങലില്‍
വാക്കുകള്‍ അലിഞ്ഞ് തീരുന്നു..
സ്‌മൃതിയുടെ  ഓലക്കീറുകള്‍ക്കിടയിലൂടെ
വീണ്ടും ഉദിച്ചു പൊങ്ങുന്നു ,
അസ്തമിച്ചിട്ടും അണയാത്ത
എന്‍റെ പാതിരാസൂര്യന്‍...

കാലം കണ്ണ് തുടക്കുന്നു.
കാറ്റ് വീശാന്‍ മറക്കുന്നു.
കാര്‍മേഘങ്ങള്‍ തോരാന്‍ മടിക്കുന്നു.
ഓര്‍മകളുടെ ഓരങ്ങളില്‍ 
സങ്കടത്തിരമാല ആര്‍ത്തലച്ച് കരയുന്നു.
ചിരിക്കാതെ ചിരിക്കുന്ന പാല്‍ചന്ദ്രനെപ്പോല്‍
കണ്ണുകള്‍ നോക്കി പുഞ്ചിരിക്കുന്നു,
എന്‍റെ പാതിരാസൂര്യന്‍..

ഇരുള്‍ മുറ്റിയ പകലിലും 
കൂരിരുള്‍ തിങ്ങിയ രാവിലും
കാറ്റ് നിലക്കാത്ത മരുഭൂവിലും 
പെയ്തു തോരാത്ത മലയോരങ്ങളിലും
കെട്ടുപോകാത്ത മണ്‍ചെരാതുമായി
അണയാത്ത ഭദ്ര ദീപവുമായി
ഈ അന്ധനെ, ബാധിരനെ 
വഴി തെളിച്ച് നടത്തുന്നു,
എന്‍റെ പാതിരാസൂര്യന്‍..

കരകവിഞ്ഞ കണ്ണുകളെ 
തടം കെട്ടിയൊതുക്കിയതും
കടലിരമ്പുന്ന ഹൃദയങ്ങളെ
കാറ്റ് വീശിത്തണുപ്പിച്ചതും
ഇടിമുഴങ്ങുന്ന ചിന്തകളെ
ഈറന്‍ മഴയായി പെയ്യിച്ചതും
സങ്കടക്കടവുകളില്‍
കടത്തു തോണിയിറക്കിയതും
യുഗാന്തരങ്ങള്‍ക്ക് താരാട്ട് പാടിയ
കാലചക്രങ്ങളെ കൈപിടിച്ച് നടത്തിയ
എന്‍റെ പാതിരാസൂര്യന്‍..

പിളര്‍ന്ന സൗഹൃദങ്ങളെ
ചേര്‍ത്ത്‌ പടുത്തതും
ചിതറിയ സ്നേഹങ്ങളെ 
തുന്നിച്ചേര്‍ത്തതും
വാടിയ ബന്ധങ്ങളെ
നട്ടു പിടിപ്പിച്ചതും
ഹൃദയങ്ങള്‍ക്കകത്ത് 
ഹൃദയങ്ങള്‍ വെച്ചുപിടിപ്പിച്ച
എന്‍റെ പാതിരാ സൂര്യന്‍..

അസ്തമിക്കുമ്പോഴും 
ഉദിച്ച് കൊണ്ടിരിക്കുന്നു..
അണഞ്ഞു പോയിട്ടും 
തെളിഞ്ഞ് കൊണ്ടിരിക്കുന്നു..
നശ്വരതയിലും അനശ്വരനാവുന്നു.
ഹൃദയമുള്ള ഈ മണ്ണിലും വിണ്ണിലും
എന്‍റെ പാതിരാസൂര്യന്‍..

തേജ സ്വരൂപമേ നയിച്ചാലും,
സ്വര്‍ഗ്ഗ സുമോഹനതയിലേക്ക്..
ഈ അന്ധന്‍റെ കൈ പിടിച്ച്..

Jul 14, 2011

മജ്നൂന്‍

























എനിക്കിനി
ഒരു മജീദാവാന്‍ കഴിയില്ല,
ഈ ഇടമഴക്കാലത്ത്.
കാറ്റ് തല്ലിക്കൊഴിക്കുന്ന
കണ്ണിമാങ്ങകള്‍ പെറുക്കിത്തന്ന്
നിന്നോടൊപ്പം
ഒളിച്ചുകളിക്കാന്‍..

ഒരു പക്ഷേ,
ഒരു പരീകുട്ടിയാവാനും
കഴിഞ്ഞെന്നു വരില്ലെനിക്ക്,
ഈ സന്ധ്യാനേരത്ത്.
തിരമാല താരാട്ട് പാടിത്തരുന്ന
കടപ്പുറത്തെ നനവില്‍ കിടന്ന്
നിന്നോടൊപ്പം
നക്ഷത്രങ്ങളെണ്ണിക്കളിക്കാന്‍..

എന്നാലും
ഒരു മജ്നൂനാവാം ഞാന്‍.
സ്വപ്‌നങ്ങള്‍ കരിഞ്ഞുണങ്ങിയ
ഈ മരുപ്പറമ്പില്‍
വെയില്‍ കേറിപ്പിടിച്ച
നിന്‍റെ നിഴലുകള്‍ക്ക് പിന്നാലെ
ഓടിനടന്ന്..
മണ്ണിന്‍റെ മാറില്‍
നിന്‍റെ കാല്‍പാദങ്ങള്‍ വരച്ചിട്ടുപോയ
സ്നേഹപ്പാടുകളെ ഇമവെട്ടാതെ
നോക്കിനിന്ന്..
പിന്നെ എത്ര ഒടിച്ചിട്ടാലും
പിന്നെയും തഴച്ച് വളരുന്ന
നിന്‍റെ ഉണങ്ങാത്ത ഓര്‍മകളില്‍
കവിത കുറിച്ച്..

Jul 9, 2011

ഓരോരൊ കാര്യങ്ങളേ...യ്..















അയലത്തെ നബീസാത്ത
വെള്ളം കോരുമ്പോഴാണ്
ഉമ്മച്ചിയോട് സ്വകാര്യം പറഞ്ഞത്‌-
"ഓള്.., ആ മീന്‍കാരന്‍
ചെറീതൂന്‍റെ വല്യ പെണ്ണേ..യ്..
ത്താപ്പൊ ഓളെ പേര്, സുല്പത്തോ..?
ഓളെടീ, ആ തേങ്ങട്ണെ
അപ്പൂന്റൊപ്പം ചാടിപ്പോയോലോ..!"

"ഓളല്ലേലും ബെടക്കെട്ടോളാന്ന്
എല്ലാരും പാറേല്ണ്ട്.
പ്പൊ ഓള് അതും ചെയ്തല്ലേ..?!"
നിറകുടം ഒക്കത്തുറപ്പിക്കുമ്പോള്‍
ഉമ്മച്ചിയുടെ കമെന്‍റ്.

"ന്നാലും പ്പൊ ഓള്..." -
നീണ്ട ഒരു നെടുവീര്‍പ്പിനൊപ്പം
ഒരു തൊട്ടി വെള്ളവും കൂടി വലിച്ചുകേറ്റി
നബീസാത്ത പറഞ്ഞു നിര്‍ത്തി.
"...ബാല്ലാത്തോരു പെണ്ണ്.."

പെണ്ണൊരുത്തികളുടെ
കിണറുച്ചകോടിയറിയാതെ
ഞങ്ങളുടെ അടുപ്പത്തെ വറച്ചട്ടിയില്‍
പൊരിഞ്ഞ് മൊരിഞ്ഞ് പിന്നെ
കരിഞ്ഞ് മണക്കാന്‍ തുടങ്ങിയിട്ടുണ്ട്
ഇന്നു വെളുപ്പിന്
ചെറീതൂനോട് കടം പറഞ്ഞ്
ഉമ്മച്ചി വാങ്ങിയ അയലമീനുകള്‍..!!!

Jun 28, 2011

മിഅറാജിന്‍റെ കുളിര്‍ കാറ്റ്..



അനുഗ്രഹങ്ങളുടെ ആകാശച്ചെരുവില്‍
പുണ്യ മിഅറാജിന്‍റെ
അമ്പിളിക്കല.

പള്ളി മിനാരങ്ങളുടെ  അധരവീചികളില്‍
അനശ്വര മന്ത്രങ്ങളുടെ
സംഗീത സുധ.

ഹൃദയമിടിപ്പിന്‍റെ രാഗതാളങ്ങളില്‍
കൈവിരല്‍ തുമ്പിലെ
തസ്ബീഹ് മാല.

മാനസത്തോപ്പിലെ കിനാവല്ലികളില്‍
പ്രവാചകപ്പൂവിന്‍റെ
സുഗന്ദ സ്മൃതി.

ചരിത്രചെപ്പിന്‍റെ കീറോലകളില്‍
ചായം മായാത്ത
മസ്ജിദുല്‍ അഖ്‌സ.

അജ്ഞാതങ്ങളുടെ പാതിരാകനവുകളില്‍
മഞ്ഞുപെയ്യുന്ന
സിദ്റത്തുല്‍ മുന്‍തഹാ.

ആത്മനിര്‍വൃതിയുടെ അനുഗ്രഹരാവില്‍
സ്വപ്നങ്ങളുറങ്ങാത്ത
ജന്നാത്തുന്നഈം.

അനാദിയുടെ സിംഹാസനത്തേരില്‍
സര്‍വേശ്വര നാഥന്‍റെ
ദിവ്യ പ്രഭ.


ഹൃദയത്തിന്‍റെ ഥാര്‍മരുഭൂവില്‍
അനുഗ്രഹ വര്‍ഷത്തിന്‍റെ
കുളിര്‍ക്കാറ്റ്.

Jun 22, 2011

പൊട്ടുചിന്തകള്‍






















ഇറയത്ത് മഴ പെയ്തിട്ടും 
അകത്തു വെയിലാണ്,
ഈ അന്തിപ്പാതിരക്കും..!!

എനിക്കറിയാം,
ചേമ്പിലക്ക് കുളിരില്ലെന്ന്,
ഒരു കാലവര്‍ഷം മുഴുവന്‍
തോരാതെ പെയ്താലും..!?

അല്ലെങ്കിലും,
മാനം കറുക്കുമ്പോഴാണല്ലോ
അമ്പിളിക്ക് ചിരി വരുന്നത്..?

കടല്‍ കരഞ്ഞിട്ടെന്ത്,
കേള്‍ക്കാന്‍ 
തീരത്തിന് ചെവിയില്ലല്ലോ..?!

സങ്കടമില്ല,
നിലാവുദിക്കാത്ത 
ചില കറുത്ത വാവുകളിലും
വെളുത്ത കോളാമ്പിപ്പൂക്കള്‍ 
വിരിയാറുണ്ടത്രെ..!!

Jun 13, 2011

പ്ലീസ്‌..ഞാനൊന്ന് പെയ്യട്ടെ..!!

















കുട ചൂടിയിട്ടും
മഴ കൊള്ളുന്നത് കാണുമ്പോള്‍
സങ്കടം തോന്നാറുണ്ടെനിക്ക്,
നിന്നോട്..

പെയ്തൊഴിയുന്ന ഓര്‍മ്മകള്‍
നീരാവിയായി ഉയരുന്നു..
വീണ്ടും, മനസ്സിലെ മാനത്ത്‌
ഇരുണ്ട മേഘങ്ങളായി
പരിണമിക്കുന്നു..

നീ കുട നിവര്‍ത്തിയത്
മഴ കൊള്ളാതിരിക്കാനാണ്,
എന്നിട്ടും,
എന്‍റെ മഴയിലെങ്ങനെയാണ്
നീ നനയുന്നത്..?!

ഓര്‍മകളില്‍ കടലിരമ്പുമ്പോള്‍
മനസ്സിലെ മേഘങ്ങള്‍ക്കെങ്ങനെ
കൂട്ടിയുരസാതിരിക്കാനാവും..?
കണ്ണുകള്‍ക്ക്
മഴ പെയ്യാതിരിക്കാനും.?

ഇടക്കെപ്പോഴെങ്കിലും
എന്‍റെ ചുണ്ടില്‍ വിരിയാറുള്ള മഴവില്ലിന്
ഏഴു നിറങ്ങളുണ്ടാകണമെന്നില്ല.
കാരണം, നിന്നോടുള്ള പരാതിയല്ല,
എനിക്കെന്നോട് തന്നെയുള്ള
പരിഭവമാണ്..

എന്നോട് ക്ഷമിക്കൂ..
ഈ കാല വര്‍ഷം കഴിയാതെ
ഒരിക്കലുമെന്‍റെ കണ്ണുകള്‍
 പെയ്തുതോരില്ല..
നിന്‍റെ കുട ഉണങ്ങില്ല..!

ഇനിയെങ്കിലും,
കുട മടക്കിവെച്ച് നീ
ഇറയത്ത് കയറി നില്‍ക്കണം.
ഞാനൊന്ന് പെയ്യട്ടെ,
കണ്ണിലെ കടല്‍ വറ്റുവോളം...!!

Twitter Delicious Facebook Digg Stumbleupon Favorites More