കവിതാമുറി

കവിത കനലുകളാണ്‌... ഹൃദയത്തിന്‍റെ അടുപ്പില്‍ വെന്തുനീറുന്ന ചുടുകനലുകള്‍...പലപ്പോഴും എന്‍റെ കവിതയില്‍ വെന്തുവെളുത്തത് നിന്‍റെ പുഞ്ചിരിയാണ്..!

കഥക്കൂട്

ചിതലരിച്ച ഇന്നലെകളാണ്‌ ഇന്ന് കഥയായി പിറക്കുന്നത്.. വെയില്‍ വറ്റിയ ചില വൈകുന്നേരങ്ങളില്‍ നിന്‍റെ കഥകള്‍ എന്‍റെ കണ്ണിലൂടെ ഒലിച്ചിറങ്ങിയത് നീ മറന്നോ..?

വായനാമുറി

'വായിച്ചാല്‍ വിളയും, വയിച്ചില്ലേല്‍ വളയു'മെന്ന് പാടിപ്പോയി പിതാക്കള്‍.. വിളവിനേക്കാള്‍ വളവ് കൊയ്യുമ്പോഴും താനാരെന്നു പോലും അറിയുന്നില്ല മക്കള്‍..!

പത്തായം

എത്ര അടച്ചുവെച്ചാലും കൂറ കേറും ചില പത്തായങ്ങളില്‍..അകത്ത് ഉപ്പിലിട്ട് സൂക്ഷിച്ച് വെച്ചത് നിന്‍റെ കിനാക്കളാണ്‌.. എന്‍റെ ചിന്തകളും..

കളിമുറ്റം

ഇന്നലെ ച്ചുട്ടുവെച്ച മണ്ണപ്പങ്ങള്‍ ഇന്നും ഉണങ്ങിയിട്ടില്ല മനസ്സില്‍...മണ്ണ് പുരണ്ട ഓലപ്പന്ത്‌ ആരെയോ കാത്തുകിടപ്പുണ്ട് ഓര്‍മകളുടെ ഇറയത്ത്‌..

ക്ലിക്ക് മി

ഞാന്‍ നിങ്ങളിലൊരാള്‍.. കണ്ണെത്താസ്വപ്നങ്ങളെ നടന്നു തീര്‍ക്കാന്‍ കൊതിക്കുന്നൊരു പാവം പഥികന്‍....

Jul 14, 2011

മജ്നൂന്‍

























എനിക്കിനി
ഒരു മജീദാവാന്‍ കഴിയില്ല,
ഈ ഇടമഴക്കാലത്ത്.
കാറ്റ് തല്ലിക്കൊഴിക്കുന്ന
കണ്ണിമാങ്ങകള്‍ പെറുക്കിത്തന്ന്
നിന്നോടൊപ്പം
ഒളിച്ചുകളിക്കാന്‍..

ഒരു പക്ഷേ,
ഒരു പരീകുട്ടിയാവാനും
കഴിഞ്ഞെന്നു വരില്ലെനിക്ക്,
ഈ സന്ധ്യാനേരത്ത്.
തിരമാല താരാട്ട് പാടിത്തരുന്ന
കടപ്പുറത്തെ നനവില്‍ കിടന്ന്
നിന്നോടൊപ്പം
നക്ഷത്രങ്ങളെണ്ണിക്കളിക്കാന്‍..

എന്നാലും
ഒരു മജ്നൂനാവാം ഞാന്‍.
സ്വപ്‌നങ്ങള്‍ കരിഞ്ഞുണങ്ങിയ
ഈ മരുപ്പറമ്പില്‍
വെയില്‍ കേറിപ്പിടിച്ച
നിന്‍റെ നിഴലുകള്‍ക്ക് പിന്നാലെ
ഓടിനടന്ന്..
മണ്ണിന്‍റെ മാറില്‍
നിന്‍റെ കാല്‍പാദങ്ങള്‍ വരച്ചിട്ടുപോയ
സ്നേഹപ്പാടുകളെ ഇമവെട്ടാതെ
നോക്കിനിന്ന്..
പിന്നെ എത്ര ഒടിച്ചിട്ടാലും
പിന്നെയും തഴച്ച് വളരുന്ന
നിന്‍റെ ഉണങ്ങാത്ത ഓര്‍മകളില്‍
കവിത കുറിച്ച്..

Jul 9, 2011

ഓരോരൊ കാര്യങ്ങളേ...യ്..















അയലത്തെ നബീസാത്ത
വെള്ളം കോരുമ്പോഴാണ്
ഉമ്മച്ചിയോട് സ്വകാര്യം പറഞ്ഞത്‌-
"ഓള്.., ആ മീന്‍കാരന്‍
ചെറീതൂന്‍റെ വല്യ പെണ്ണേ..യ്..
ത്താപ്പൊ ഓളെ പേര്, സുല്പത്തോ..?
ഓളെടീ, ആ തേങ്ങട്ണെ
അപ്പൂന്റൊപ്പം ചാടിപ്പോയോലോ..!"

"ഓളല്ലേലും ബെടക്കെട്ടോളാന്ന്
എല്ലാരും പാറേല്ണ്ട്.
പ്പൊ ഓള് അതും ചെയ്തല്ലേ..?!"
നിറകുടം ഒക്കത്തുറപ്പിക്കുമ്പോള്‍
ഉമ്മച്ചിയുടെ കമെന്‍റ്.

"ന്നാലും പ്പൊ ഓള്..." -
നീണ്ട ഒരു നെടുവീര്‍പ്പിനൊപ്പം
ഒരു തൊട്ടി വെള്ളവും കൂടി വലിച്ചുകേറ്റി
നബീസാത്ത പറഞ്ഞു നിര്‍ത്തി.
"...ബാല്ലാത്തോരു പെണ്ണ്.."

പെണ്ണൊരുത്തികളുടെ
കിണറുച്ചകോടിയറിയാതെ
ഞങ്ങളുടെ അടുപ്പത്തെ വറച്ചട്ടിയില്‍
പൊരിഞ്ഞ് മൊരിഞ്ഞ് പിന്നെ
കരിഞ്ഞ് മണക്കാന്‍ തുടങ്ങിയിട്ടുണ്ട്
ഇന്നു വെളുപ്പിന്
ചെറീതൂനോട് കടം പറഞ്ഞ്
ഉമ്മച്ചി വാങ്ങിയ അയലമീനുകള്‍..!!!

Jun 28, 2011

മിഅറാജിന്‍റെ കുളിര്‍ കാറ്റ്..



അനുഗ്രഹങ്ങളുടെ ആകാശച്ചെരുവില്‍
പുണ്യ മിഅറാജിന്‍റെ
അമ്പിളിക്കല.

പള്ളി മിനാരങ്ങളുടെ  അധരവീചികളില്‍
അനശ്വര മന്ത്രങ്ങളുടെ
സംഗീത സുധ.

ഹൃദയമിടിപ്പിന്‍റെ രാഗതാളങ്ങളില്‍
കൈവിരല്‍ തുമ്പിലെ
തസ്ബീഹ് മാല.

മാനസത്തോപ്പിലെ കിനാവല്ലികളില്‍
പ്രവാചകപ്പൂവിന്‍റെ
സുഗന്ദ സ്മൃതി.

ചരിത്രചെപ്പിന്‍റെ കീറോലകളില്‍
ചായം മായാത്ത
മസ്ജിദുല്‍ അഖ്‌സ.

അജ്ഞാതങ്ങളുടെ പാതിരാകനവുകളില്‍
മഞ്ഞുപെയ്യുന്ന
സിദ്റത്തുല്‍ മുന്‍തഹാ.

ആത്മനിര്‍വൃതിയുടെ അനുഗ്രഹരാവില്‍
സ്വപ്നങ്ങളുറങ്ങാത്ത
ജന്നാത്തുന്നഈം.

അനാദിയുടെ സിംഹാസനത്തേരില്‍
സര്‍വേശ്വര നാഥന്‍റെ
ദിവ്യ പ്രഭ.


ഹൃദയത്തിന്‍റെ ഥാര്‍മരുഭൂവില്‍
അനുഗ്രഹ വര്‍ഷത്തിന്‍റെ
കുളിര്‍ക്കാറ്റ്.

Jun 22, 2011

പൊട്ടുചിന്തകള്‍






















ഇറയത്ത് മഴ പെയ്തിട്ടും 
അകത്തു വെയിലാണ്,
ഈ അന്തിപ്പാതിരക്കും..!!

എനിക്കറിയാം,
ചേമ്പിലക്ക് കുളിരില്ലെന്ന്,
ഒരു കാലവര്‍ഷം മുഴുവന്‍
തോരാതെ പെയ്താലും..!?

അല്ലെങ്കിലും,
മാനം കറുക്കുമ്പോഴാണല്ലോ
അമ്പിളിക്ക് ചിരി വരുന്നത്..?

കടല്‍ കരഞ്ഞിട്ടെന്ത്,
കേള്‍ക്കാന്‍ 
തീരത്തിന് ചെവിയില്ലല്ലോ..?!

സങ്കടമില്ല,
നിലാവുദിക്കാത്ത 
ചില കറുത്ത വാവുകളിലും
വെളുത്ത കോളാമ്പിപ്പൂക്കള്‍ 
വിരിയാറുണ്ടത്രെ..!!

Jun 13, 2011

പ്ലീസ്‌..ഞാനൊന്ന് പെയ്യട്ടെ..!!

















കുട ചൂടിയിട്ടും
മഴ കൊള്ളുന്നത് കാണുമ്പോള്‍
സങ്കടം തോന്നാറുണ്ടെനിക്ക്,
നിന്നോട്..

പെയ്തൊഴിയുന്ന ഓര്‍മ്മകള്‍
നീരാവിയായി ഉയരുന്നു..
വീണ്ടും, മനസ്സിലെ മാനത്ത്‌
ഇരുണ്ട മേഘങ്ങളായി
പരിണമിക്കുന്നു..

നീ കുട നിവര്‍ത്തിയത്
മഴ കൊള്ളാതിരിക്കാനാണ്,
എന്നിട്ടും,
എന്‍റെ മഴയിലെങ്ങനെയാണ്
നീ നനയുന്നത്..?!

ഓര്‍മകളില്‍ കടലിരമ്പുമ്പോള്‍
മനസ്സിലെ മേഘങ്ങള്‍ക്കെങ്ങനെ
കൂട്ടിയുരസാതിരിക്കാനാവും..?
കണ്ണുകള്‍ക്ക്
മഴ പെയ്യാതിരിക്കാനും.?

ഇടക്കെപ്പോഴെങ്കിലും
എന്‍റെ ചുണ്ടില്‍ വിരിയാറുള്ള മഴവില്ലിന്
ഏഴു നിറങ്ങളുണ്ടാകണമെന്നില്ല.
കാരണം, നിന്നോടുള്ള പരാതിയല്ല,
എനിക്കെന്നോട് തന്നെയുള്ള
പരിഭവമാണ്..

എന്നോട് ക്ഷമിക്കൂ..
ഈ കാല വര്‍ഷം കഴിയാതെ
ഒരിക്കലുമെന്‍റെ കണ്ണുകള്‍
 പെയ്തുതോരില്ല..
നിന്‍റെ കുട ഉണങ്ങില്ല..!

ഇനിയെങ്കിലും,
കുട മടക്കിവെച്ച് നീ
ഇറയത്ത് കയറി നില്‍ക്കണം.
ഞാനൊന്ന് പെയ്യട്ടെ,
കണ്ണിലെ കടല്‍ വറ്റുവോളം...!!

Jun 3, 2011

അണഞ്ഞുപോയ പൊന്‍വിളക്കിന്..

(2008 ജൂണ്‍ മൂന്നിന്  ഈ ലോകത്തോട് വിട പറഞ്ഞ പാണക്കാട് സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങളുടെ ദീപ്ത സ്മരണകള്‍ക്ക് മുമ്പില്‍ വിനയപൂര്‍വ്വം..)





















പാതിരാത്രിക്ക് പാല്‍നിലാവായത്,
പഥികന് പാഥേയമായത്,
പായക്കപ്പലിന് പറവകളായത്
അങ്ങ് ഞങ്ങള്‍ക്കുമായി...

തിരയടങ്ങാത്ത വികാരക്കടലില്‍ 
അങ്ങ് വിവേകത്തിന്‍റെ തോണിയിറക്കി,
സഹനത്തിന്‍റെ നങ്കൂരം കെട്ടിയത്..
കാറ്റ് നിലക്കാത്ത കാര്‍വര്‍ണ്ണമാനത്ത്
അങ്ങ് കാരുണ്യത്തിന്‍റെ പട്ടം പറത്തി,
സ്നേഹത്തിന്‍റെ നൂലില്‍ കോര്‍ത്തത്..
ഇരുള്‍ തിങ്ങിയ ജീവിതവീഥിയില്‍
അങ്ങ് ജ്വലിക്കുന്ന ചൂട്ട് കെട്ടിത്തന്നു,
വിജയത്തിന്‍റെ വെളിച്ചം കൊളുത്തിയത്..

കദനത്തിന്‍റെ കക്കകളടിഞ്ഞ
ഹൃദയ തീരങ്ങള്‍ക്ക്
അങ്ങ് തിരമാലയായി..
കാലുഷ്യത്തിന്‍റെ വെയിലില്‍ വാടിയ
മാനസപ്പൂക്കള്‍ക്ക് 
അങ്ങ് കുളിര്‍തെന്നലായി..
കനല്‍വര്‍ഷങ്ങളില്‍ വരണ്ടുപോയ
മനോമണ്ണുകള്‍ക്ക് 
അങ്ങ് ചാറ്റല്‍ മഴയായി..

ഒടുവില്‍,
സ്വര്‍ഗത്തിന്‍റെ സുമോഹനതയിലേക്ക്
അങ്ങ് മുമ്പേ നടന്നു..
ഒരു കണ്ണീര്‍കടല്‍ ബാക്കിയാക്കി..
പിന്നെ,
ഒരു ജനതയുടെ പ്രതീക്ഷകളും
മിടിപ്പു നിലച്ച
ആയിരമായിരം ഹൃദയങ്ങളുടെ
ഉരുള്‍പൊട്ടലുകളും തനിച്ചാക്കി..

മഹാത്മാവേ..
ഇന്നുമെന്നും ഒരു കൊടുങ്കാറ്റിലും 
അണയാതെ ഞങ്ങള്‍ കാത്തിടുന്നു..
ഹൃദയത്തിന്‍റെ ഓരത്ത് അങ്ങ് കത്തിച്ചുവെച്ച
സ്നേഹ സാന്ത്വനത്തിന്‍റെ
മെഴുകുതിരി നാളങ്ങള്‍..

ദീപ്തമാര്‍ദ്രമാം 
താവക സ്മൃതികള്‍ സമക്ഷം
നമ്രശിരസ്കരായി കൈ കൂപ്പി നിന്നിടുന്നു..
കണ്ണുനീര്‍ നൂലില്‍ കോര്‍ത്തെടുത്ത
തീരാകദനത്തിന്‍റെ 
ഒരായിരം പുഷ്പചക്രങ്ങളര്‍പ്പിച്ചിടുന്നു..

നമ:ശ്ശതം....പരശ്ശതം..
Twitter Delicious Facebook Digg Stumbleupon Favorites More